Sunday, January 14, 2018

മുണ്ടു പറഞ്ഞത്

മുണ്ടു പറഞ്ഞത്
...

മുണ്ടുടുക്കുന്നവൻ മുണ്ടനോ, മണ്ടനോ അല്ല, അവനാണ് മലയാളി.
കാര്യം അത്ര നിസ്സാരമല്ല. കവലയിലെ കുമാരനറിയില്ല, കംപ്യൂട്ടർ കുമാറിന്റെ സങ്കടം. കുമാരന് മുണ്ട് തന്നെ വേണമെന്നില്ല, തോർത്തായാലും മതി... ഒരു ചുറ്റ്, ഒരു കെട്ട് - അത് പിന്നെ അനങ്ങില്ല, ഷാപ്പിൽ വലിയ ഉപദ്രവം ഉണ്ടാകാത്തിടത്തോളം. കുമാറിനെന്നാൽ കംപ്യൂട്ടറിനോളം മുണ്ട് വഴങ്ങില്ല. ജാവയും, യെസ്ഡിയും, ട്വിറ്ററും, പിറ്ററുമൊക്കെ നിസ്സാരം, എന്നാൽ മുണ്ടങ്ങനയല്ല - 'ഇറ്റ് ഇസ് ആക്ചുലി വെരി കോംപ്ലികേറ്റട്'. സ്വന്തക്കാരിൽ പകുതി മുംബൈയിലുള്ള എനിയ്ക്ക് നന്നായറിയാം - 'ഹൗ ഡിഫികൽറ്റ് ഇസ് ദിസ് മലയാളി ദോത്തി' യെന്ന്.

ഓണത്തിന് NDTV ഷൂട്ടിങ്ങിന് വന്നു. ഒരു നിബന്ധന മാത്രം - കഴിയുന്നതും മലയാളി വസ്ത്രം ധരിക്കണം. ഞങ്ങൾ സമ്മതിച്ചു. ഞാൻ മുണ്ടും വേഷ്ടിയും ധരിച്ചു, ഭാര്യ മുണ്ടും നേര്യതും, മകൾ പാവാട ബ്ലൗസ്. മകനെ കാണുന്നില്ല. മുണ്ടും, ഷർട്ടുമാണ് നിർദിഷ്ട വേഷം. ഷർട്ട് നിഷ്പ്രയാസം, എന്നാൽ മുണ്ട്! ഇക്കാലത്തെന്നാൽ പരിഹാരം എളുപ്പമല്ലെ. ഗൂഗിൾ തുറന്നു - പോര, ഇറ്റ് ഇസ് നോട്ട് ക്ലിയർ. യൂട്യൂബിലെത്തി, സംവാട്ട് മുണ്ടുടുത്ത് നിൽക്കുമ്പോഴാണ് ഞാൻ മുറിയിലെത്തിയത്. തോർത്ത് പോലെ മുണ്ടും ചുറ്റി ഒരു ബെൽറ്റും കൈയ്യിൽ പിടിച്ച് ആശാൻ നിൽക്കുന്നു.

'വേഗം വാടാ, അവർ ഷൂട്ടിങ്ങിന് വെയിറ്റ് ചെയ്യുന്നു'.
'ബട്ട് ദിസ് മുണ്ട്, അച്ഛാ', അവൻ നിസഹായവസ്ഥ അറിയിച്ചു.

ഞാൻ ടെക്നിക് കാണിച്ചു കൊടുത്തു. പ്രി ഡിഗ്രി മുതൽ പയറ്റി തെളിഞ്ഞതല്ലെ. നമുക്ക് മുണ്ട് നിസ്സാരം. ചെറുപ്പത്തിൽ ബോംബെയിലെ ബന്ധുക്കളെക്കാളും എനിക്കുണ്ടായിരുന്ന ഏക മികവ് ഇതായിരുന്നു - മുണ്ടുടുക്കാനറിയാം. 'അമേസിങ്ങ് ' എന്ന് എത്ര തവണ ബോംബെ കസിൻസിൽ നിന്ന് കേട്ടിരിക്കുന്നു.
എന്റെ സഹായത്തോടെ മുണ്ടുടുത്ത്, കോൺഫിഡൻസിന് ഒരു ബെൽറ്റും ചുറ്റി അവൻ ഷൂട്ടിങ്ങിനെത്തി.

ഷൂട്ടിങ്ങ് പൊടിപൊടിച്ചു. പപ്പടം, പായസം, സദ്യ, പൂക്കളം, പാവാട, പുടവ, മുണ്ട് - അങ്ങനെ 'ഓൾ മലയാളം'. ഡയലോഗ് മാത്രം ഇംഗ്ലിഷ്, ഫോർ ഔർ നാഷണൽ വ്യൂവേർസ്. അതിരാവിലെ എണീറ്റ് സദ്യ ഉണ്ടാക്കിയതിനെ കുറിച്ച് അമ്മ, വിഭവങ്ങൾ വിവരിക്കാൻ അച്ഛൻ. കഴിയുന്നതും ഇംഗ്ലീഷിൽ തന്നെ, There's a traditional way of serving, അച്ഛൻ പറഞ്ഞു, first we have pickles, ginger, lemon, mango... Then ...eh eh ... പച്ചടി, കിച്ചടി, കൂട്ടുകറി, ഓലൻ, കാളൻ .. അല്ല പിന്നെ, ഇതിന്റെയൊക്കെ ഇംഗ്ലീഷ് ആർക്കറിയാം. തേങ്ങ തിരുകിയെന്ന് ഭാര്യ, പൂക്കളമിട്ടെന്ന് മകൾ. തിന്നതും, ഡയലോഗടിച്ചതും, വേണ്ടാത്തിടത്ത് അഭിപ്രായം പറഞ്ഞതുമായിരുന്നു എന്റെ സംഭാവന. അത് TV യിൽ പറഞ്ഞില്ല. വാട്ട് വിൽ ദേ തിങ്ക് എബൌട്ട് മലയാളി ഹസ്സ്ബെൻഡ്സ്. ചുരുക്കത്തിൽ NDTV ഓണം കെങ്കേമം.


ദിവസം മുഴുവൻ അവർ ഞങ്ങളോടൊപ്പമായിരുന്നു. ഇലയിടുന്നതും, വിഭവങ്ങൾ തെറ്റാതെ വിളമ്പാൻ കുട്ടികളെ അച്ഛൻ പഠിപ്പിക്കുന്നതും ഒക്കെ അവർ കാണിച്ചു. ഞങ്ങൾ ഒരോർത്തരെയും ഇന്റർവ്യൂ ചെയ്തു.

മോനോട് ആങ്കർ പറഞ്ഞു. "യൂ ലുക്ക് ടെറിഫിക്ക് ഇൻ മുണ്ട്, ഹൗ ഓഫൺ യൂവെയർ ദിസ് ".
"ഫ്രാങ്ക്ലി, ഒൺസ് എ ഇയർ. ലാസ്റ്റ് ഐ വോർ ഇറ്റ് ഡ്യൂറിങ്ങ് ലാസ്റ്റ് ഓണം ", അവൻ തുറന്നടിച്ചു.
ഭഗവാനെ, ദാണ്ടെ കിടക്കുന്നു ഞങ്ങടെ ട്രഡീഷണൽ ഓണം!
ആങ്കർ ചിരിച്ചു - "ആൻഡ് ടിഡ് യു ഡു ഇറ്റ് യുവർ സെൽഫ് " , അവർ വിടുന്ന മട്ടില്ല.
"ഓ നോ ", പിള്ള മനസ്സിൽ കള്ളമില്ല, "ഐ ലുക്ട് ഇൻ യുട്യൂബ് ആൻഡ് ട്രൈഡ് മൈ ബെസ്റ്റ് ,ബട്ട് ഐ കുഡിന്റ്. മൈ ഫാദർ ഹെൽപ്ഡ് മീ റ്റു ഡു ദിസ്", അവൻ ഗുട്ടൻസ് പുറത്തുവിട്ടു.
എന്നിട്ട് ഒരു വരി കൂടി പറഞ്ഞു.
"Perhaps, I guess, tradition wins over technology".

യെസ് മോനെ - യു സെഡ് ഇറ്റ്.
സാങ്കേതികവിദ്യകൾ എത്ര വളർന്നാലും, പാരമ്പര്യം പ്രധാനം തന്നെ.

No comments:

Post a Comment