Sunday, January 14, 2018

ഇമേജ് - പാലക്കാട് മുതൽ പാലോട് വരെ.

ഇമേജ് - പാലക്കാട് മുതൽ പാലോട് വരെ.

IMAGE എന്നാൽ IMA Goes Eco friendly - അതായത് IMA യുടെ പരിസ്ഥിതി സൗഹാർദ്ദ പദ്ധതി. പൊടുന്നനെ ഉണ്ടായ സ്നേഹമല്ല, 14 കൊല്ലമായി തുടങ്ങിയിട്ട്. വാചകമടിയില്ല, പ്രവർത്തനം മാത്രം. നിശബ്ദമായി കേരളത്തെ മാലിന്യമുകതമാക്കാനും, പരിസ്ഥിതി സൗഹാർദ്ദമാക്കാനും യത്നിച്ച് കൊണ്ടെയിരിക്കുന്നു.

പബ്ലിസിറ്റിക്ക് പഞ്ഞം വരുമ്പോഴും , എന്തെലും തടയുമോ എന്ന് ചിന്ത ഉണരുമ്പോഴും ചിലർ ഇമേജിന് നേരെ തിരിയും. ചാനൽ ചർച്ച, പത്ര വാർത്ത ഒക്കെ കൊഴുക്കും. വീണ്ടും മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തും - എല്ലാം ഭദ്രം, അതോടെ വിവാദം തത്കാലം കെട്ടടങ്ങും. മറു വശവുമുണ്ട്. വന്ന് കണ്ടവർ (മന്ത്രി, ഉദ്യോഗസ്ഥർ, പത്ര ലേഖകർ, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്ര വിദ്യാർത്ഥികൾ ) ഒരേ സ്വരത്തിൽ പറയുന്നു - ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉദാത്ത മാതൃക എന്ന്.
14 വർഷത്തിൽ ഇമേജ് ഇത് എത്ര കണ്ടിരിക്കുന്നു. പ്രശംസകളും, പരിഹാസവും ഒരുപോലെ കണക്കാക്കി ഇമേജ് അതിന്റെ പരിസ്ഥിതി സംരക്ഷണ ദൗത്യം നിറവേറ്റികെണ്ടേയിരിക്കുന്നു - നിശബ്ദം.

20 ഓളം വർഷം മുമ്പ് അശുപത്രി ചികിത്സാ നന്തര പദാർത്ഥങ്ങൾ ശാസ്ത്രീയവും, കേദീകൃതവുമായി നിർമാർജ്ജനം ചെയ്യാനുള്ള നിയമം വന്നപ്പോൾ ആരോഗ്യമേഖല പകച്ചു. സർക്കാരുൾപ്പടെ ആരും ഒന്നും ചെയ്യുന്നില്ല. ആശുപത്രികൾ തന്നെ നിന്ന് പോയെക്കാവുന്ന അവസ്ഥ. Dr R V അശോകൻ എന്ന മുൻ IMA പ്രസിഡന്റ് മുന്നോട്ട് വന്നു. ധൈര്യവും, ആത്മവിശ്വാസവും മാത്രം കൈമുതൽ. സ്വന്തം ആശുപത്രി പണയം വച്ച് ധനം സ്വരൂപിച്ചു. Dr. രാജഗോപാലൻ നായർ തുടങ്ങിയ IMA നേതാക്കൾ സഹായിക്കാൻ ഒപ്പം കൂടി . കേരളം അത് വരെ കണ്ടിട്ടില്ലാത്ത ഒരു പദ്ധതിയ്ക്ക് നേരെ എതിർപ്പുകൾ കുമിഞ്ഞു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നിശ്ചയ ദാർഡ്യവും, ദേശ- പരിസ്ഥിതി സ്നേഹവമുള്ള ആ IMA സംഘം രാജ്യത്തെ ആദ്യ ശാസ്ത്രീയ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു - അതാണ് പാലക്കാട്ടെ ഇമേജ് .

ആദ്യ നാളുകളിൽ ആശുപത്രികൾ ചേരാൻ തന്നെ മടിച്ചു. സ്ഥിതി ക്രമേണ മെച്ചപ്പെട്ടു. ഇന്ന് കേരളത്തിലെ മുഴുവൻ ആശുപത്രികളും, ക്ലിനിക്കുകളും, ലാബുകളും ഈ പ്ലാന്റിനെ ആശ്രയിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, രാജ്യങ്ങളിൽ നിന്നു പോലും ഇത് കാണാനും ,പഠിക്കാനും ,ഇത് പോലെ തങ്ങളുടെ നാട്ടിൽ സ്ഥാപിക്കാനും നിരവധി പേർ എത്തുന്നു. മാലിന്യ സംസ്കരണ പഠനത്തിനുള്ള കോഴ്സിന് സർവ്വകലാശാല അംഗീകാരം നല്കി കഴിഞ്ഞു. ദിനംപ്രതി നവീകരണം നടന്നു വരുന്നു. കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ ഇമേജ് വളർന്നു കഴിഞ്ഞു. ഇന്നത്തെ നിലയിൽ കേരളത്തിന്റെ മുഴുവൻ ആശുപത്രികളുടേയും ആവശ്യം നിറവേറ്റുവാൻ പാലക്കാട്ടെ ഈ പ്ലാൻറിന് കഴിയും.

IMA യുടെ പാരിസ്ഥിതിക ഉത്തരവാദിത്വം ഇവിടം കൊണ്ടു തീർക്കാൻ സംഘടനാ നേതാക്കൾ ഉദ്ദേശിച്ചില്ല. ബയോമെഡിക്കൽ പദാർത്ഥങ്ങൾ വീടുകളിലുമില്ലേ? ഉപയോഗിച്ച നാപ്കിൻ , ബാൻഡേജ്, സിറിഞ്ച്, മരുന്ന് തുടങ്ങി. ഇവയും പരിസരം മലിനമാക്കാൻ പര്യാപ്തമാകയാൽ ഇതും ഏറ്റെടുത്തു സംസ്കരിക്കണം എന്ന് IMA കരുതുന്നു. മാത്രവുമല്ല പുതുക്കിയ നിയമപ്രകാരം ഇത്തരം പദാർത്ഥങ്ങൾ 75 കിലോ മീറ്ററിനുള്ളിൽ സംസ്കരിക്കണം. (ഇത് ഒരോ ആശുപത്രിയും സ്ഥാപിച്ചാൽ മതി എന്നാണ് ചില പരിസ്ഥിതിവാദികൾ പറയുന്നത് . ഇത് ഭാരിച്ച ചിലവ് ആശുപത്രിയ്ക്കും അതുവഴി രോഗിയ്ക്കും വരുത്തുമെന്നതിന് പുറമെ ചെറിയ ആശുപത്രികൾക്ക് ഇത് സാധിക്കാത്തതിനാൽ പൂട്ടി പോകാനും കാരണമാകാം. അവ പൂട്ടിക്കാനുള്ള കോർപ്പറേറ്റ് അജണ്ടയുടെ ഭാഗമാണോ ഈ വാദം? ആകാതിരിക്കട്ടെ. ഇത്തരത്തിലെ നിരവധി പ്ലാന്റുകൾ ഉണ്ടെങ്കിൽ നിലവാരം ഉറപ്പ് വരുത്താനും പ്രയാസമാകും.)
അത് കൊണ്ടാണ് ചുരുങ്ങിയത് രണ്ട് പ്ലാൻറുകൂടി എങ്കിലും വേണം എന്ന് IMA കരുതിയത്.

കൊച്ചിയിൽ ബ്രഹ്മപുരത്ത് കഴിഞ്ഞ സർക്കാർ IMA യ്ക്ക് പ്ലാന്റിനുള്ള സ്ഥലം അനുവദിച്ചിരുന്നു. അതിന്റെ തുടർ നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പ്ലാൻറിന് വേണ്ടി പാലോട് സ്ഥലം വാങ്ങിയത് 7 വർഷം മുമ്പാണ്. പ്ലാന്റിന് ഒന്നോ, രണ്ടോ ഏക്കർ മതിയാകുമെങ്കിലും 5 ഏക്കറെങ്കിലും മരം വച്ചു പിടിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് 7 ഏക്കർ വാങ്ങിയത്. പ്രോജക്ട് റിപ്പോർട്ടിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. തഹസിൽദാർ ഇപ്പോൾ 5 ഏക്കർ ചതുപ്പാണ് എന്ന് പറയുന്നത് പ്ലാന്റിനെ അതിനാൽ ബാധിക്കേണ്ടതില്ല. ഈ പ്രദേശത്ത് മരങ്ങൾ നടുവാൻ തന്നെയായിരുന്നു ആരംഭം മുതലുള്ള ഉദ്ദേശ്യം. ബാക്കി ഭാഗം മാത്രം മതി പ്ലാന്റ് നിർമ്മിക്കാൻ. പ്ലാന്റിന് വളരെ കുറച്ച് ജലമേ ആവശ്യമുള്ളൂ. ഇത് മഴക്കുഴി വഴി സംഭരി ക്കാനാണ് ഉദ്ദേശ്യം. പ്ലാന്റിലെ മുഴുവൻ ജലവും അവിടെ തന്നെ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയാണ്. ഒരു തുള്ളി വെള്ളം പോലും പുറത്ത് പോകില്ല. ഇങ്ങനെ നടക്കുമോ എന്ന് പാലക്കാട് വന്ന്  നേരിട്ട് കാണാവുന്നതാണ്.

പരിസ്ഥിതിയ്ക്ക് പ്ലാന്റ് മൂലം ഒരു കോട്ടവും ഉണ്ടാകരുതെന്ന് IMA യ്ക്ക് നിർബന്ധമുണ്ട്. കാരണം IMA യുടെ ഇമേജ് പദ്ധതിയുടെ പ്രാഥമിക ഉത്തരവാദിത്യം പരിസ്ഥിതിയോടാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിലെ എല്ലാ വിദഗ്ദാഭിപ്രായങ്ങളും ഞങ്ങൾക്ക് പ്രധാനമാണ്.

IMA വാങ്ങിച്ച സ്ഥലത്ത് പ്ലാന്റ് നിർമ്മിക്കുവാൻ പല അനുമതികൾ ആവശ്യമുണ്ട്. അവയ്ക്കുള്ള നിയപരമായ നടപടികൾ ഒരോന്നായി നിർവ്വഹിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി പരിസ്ഥിതി ആഘാത പഠനം അംഗീകൃത ഏജൻസിയെ കൊണ്ട് നടത്താൻ കഴിഞ്ഞ സർക്കാർ നിർദ്ദേശിച്ചിരുന്നു. അവർ നടത്തിയ പഠനം മലിനീകരണ നിയന്ത്രണ സമിതിയ്ക്ക് സമർപ്പിക്കുകയും അവർ അത് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോപ്പി പഞ്ചായത്തിനും, മറ്റുള്ളവർക്കും നല്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് IMA യുടെതല്ല, പഠനം നടത്തിയവരുടേതാണ്. ആർക്കും അത് ചോദ്യം ചെയ്യാം. അതിനു വേണ്ടിയാണ് പബ്ലിക് ഹിയറിംഗ് എന്ന നടപടിക്രമം.

Dec 22 ന് കളക്ടർ ഓഫീസിൽ വിളിച്ച ഹിയറിംഗിൽ IMA പ്ലാൻറിന്റെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്തവരിൽ ഒരാൾ ഒഴികെ മുഴുവൻ പേരും അവ അംഗീകരിച്ചു. പ്ലാന്റിന് വേണ്ടി വരുന്ന 200 ഓളം തൊഴിലാളികളെ തദ്ദേശീയരിൽ നിന്ന് തന്നെ നിയമിക്കണമെന്ന് നാട്ടുകാരുടെയും, കളക്ടറുടെയും നിർദ്ദേശം IMA അംഗീക രിക്കുകയും ചെയ്തു. നോട്ടീസും, പത്ര പരസ്യവും നല്കിയാണ് ഹിയറിംഗ് നടത്തിയത് എന്ന് ബന്ധപെട്ട ഉദ്യോഗസ്ഥർ സ്ഥീരികരിച്ചെങ്കിലും പാലോട് പെരിങ്ങമലയിൽ വച്ച് വീണ്ടും ഹിയറിംഗ് നടത്തണം എന്ന് ഒരാൾ ആവശ്യപ്പെട്ടു. ജനങ്ങളോട് മുഴുവൻ കാര്യങ്ങൾ വിശദീകരിക്കാം എന്ന ഉത്സാഹത്തോടെ ജനുവരി 3ന് നിശ്ശയിച്ച രണ്ടാം ഹിയറിംഗിന് IMA സന്തോഷപൂർവ്വം സമ്മതിക്കുകയായിരുന്നു.

എന്നാൽ Dec 22 ന് ശേഷം പൊടുന്നനെ കാര്യങ്ങൾ മാറി മറിഞ്ഞു. പരിസ്ഥിതി പ്രവർത്തകർ എത്തി. അവർ പറഞ്ഞിട്ടൊ അല്ലാതയൊ നാട്ടുകാരിൽ വലിയ ഭീതി പരന്നു. പാലക്കാട് ഇമേജിനെ കുറിച്ച് നിരവധി വ്യാജ പ്രചരണം നടന്നു. മാധ്യമങ്ങൾ എത്തി. എന്തിനേറെ ജനുവരി 3ന് പെരിങ്ങമലയിൽ എത്തുമ്പോൾ സ്ഥിതി സംഘർഷഭരിതം. പ്രാസംഗികരിൽ ഒരാൾ പറഞ്ഞ പോലെ ഇത്തവണത്തെക്ക് നിങ്ങളെ ജീവനോടെ വിടുന്നു. മേലിൽ ഇവിടെ കാല് കുത്തരുത്. ഡോക്ടർമാർക്ക് എന്ത് ചെയ്താലും പഴി എന്നത് ലോക നിയമമായി മാറി കഴിഞ്ഞിരിക്കുന്ന കാലത്ത് , കൂടുതൽ വിശദീകരണത്തിന് മുതിരാതെ ദാനം കിട്ടിയ ജീവനും കൊണ്ട് അവിടുന്ന് പോന്നു.

പെരിങ്ങമലയിലെ നാട്ടുകാർ നല്ലവരാണ്, സാധരണക്കാർ, നിരവധി സാധുക്കൾ. പ്ലാന്റിലെ ജോലി പല കുടുമ്പങ്ങൾക്കും ഗുണ മായേനെ. എന്നാൽ പ്ലാൻറിലെ ജോലിക്കാർക്ക് ഗുരുതര രോഗങ്ങൾ ഉണ്ടാകുമെന്ന് അവരെ ആരോ തെറ്റിദ്ധരി പ്പിച്ചിരിക്കുന്നു. പാലക്കാട് പ്ലാന്റിലെ 500 ഓളം തൊഴിലാളികൾ തദ്ദേശീയരാണ്. എല്ലാ അംഗങ്ങളും പ്ലാൻറിൽ തന്നെ ജോലി ചെയ്യുന്ന നിരവധി കുടുമ്പങ്ങൾ തന്നെയുണ്ട് അവിടെ. ഇവിടെ കൈകുമ്പിളിൽ വന്ന ജോലി ഈ പാവങ്ങളിൽ നിന്നും തട്ടി മാറ്റപ്പെടുന്നു.

നാട്ടുകാരുടെ ആശങ്ക പൂർണ്ണമായി ഞങ്ങൾ മനസിലാക്കുന്നു. അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ചുമതല തന്നെ. പ്ലാന്റ് അവിടെ രോഗം പരത്തുമെന്ന ഉത്ഖണ്ഠ പാടെ അസ്ഥാനത്താണ്. ആശുപത്രയിൽ നിന്നുള്ള പദാർത്ഥങ്ങൾ ഉടൻ എത്തിച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്. നാമെല്ലാം ആശുപത്രിയിൽ പോകുമല്ലൊ, കാൻറീനിൽ നിന്ന് ഭക്ഷണവും കഴിക്കും. അതിൽ കൂടുതൽ എന്താണ് അവിടെ വരുന്നത്. പോകുന്ന വഴിക്കൊക്കെ ചവർ വിതറി പോകുമെന്നാണ് മറ്റൊരു ഭയം . ഉറവിടത്തിൽ തന്നെ വേർതിരിക്കുന്ന (ജൈവ, പ്ലാസ്റ്റിക് ,ലോഹം തുടങ്ങി ) പദാർത്ഥങ്ങൾ പ്രത്യേകകൂടുകളിൽ, അടച്ച ചെറുവാഹനത്തിൽ കൊണ്ട് വരികയാണ് ചെയ്യുന്നത്. ഇവ ശേഖരിക്കുന്ന ഒരോ കൂടി നും പ്രത്യേക നമ്പർ നല്കി (Barcode ) ഉറവിടം മുതൽ സംസ്കരണം വരെ നിരീക്ഷിക്കുക വഴി ഒരു ബാഗ് പോലും വഴിയിൽ നഷടപെടില്ല എന്ന് മാത്രമല്ല , ഒരോ ബാഗും കൃത്യമായി ഏത് ആശുപത്രിയിൽ നിന്ന് വന്നു എന്നറിയുവാനും കഴിയും. മുഴുവൻ വാഹനങ്ങളും, പ്ലാന്റിലെ പ്രവർത്തനവും IMA ഭാരവാഹികൾക്ക് ഫോണിൽ തത്സമയം കാണുവാനും കഴിയും.

പരിസ്ഥിതിയ്ക്ക് പ്ലാൻറു മൂലം ആഘാതം ഉണ്ടാകുമോ എന്ന് തീർച്ചയായും പരിശോധിക്കണം. ഉണ്ടാകുമെങ്കിൽ മറ്റൊരിടം സർക്കാർ അനുവദിക്കണം . മറ്റ് ആശങ്കകൾക്ക് ഒരടിസ്ഥാനവുമില്ല. IMA യുടെ നിലപാട് തീർത്തും സുതാര്യമാണ്. ദയവായി നാട്ടുകാരും ,നേതാക്കളും, പത്രപ്രവർത്തകരും പാലക്കാട് ഇമേജ് വന്ന് കാണണം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാലോട് പ്ലാന്റ് അതിലും മികച്ചതായിരിക്കും. ഇത് ബോധ്യപെടുന്നുവെങ്കിലും, പരിസ്ഥിതിയ്ക്ക് കോട്ടം ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുവാൻ ആകുമെങ്കിലും ഈ പ്ലാന്റ് പാലോട് സ്ഥാപിക്കാം. ഇല്ല എങ്കിൽ സമയബന്ധിതമായി നടത്താവുന്ന മറ്റ് സ്ഥലം തേടാം. ബയോ മെഡിക്കൽ പദാർത്ഥങ്ങളുടെ ശരിയായ സംസ്കരണം അനിവാര്യമാണ് - ആരോഗ്യത്തിനും, പരിസ്ഥിതിക്കും. ഇതിന് വേണ്ടി നമുക്ക് ഒന്നിച്ച് ശ്രമിക്കാം.

(വാൽകഷ്ണം - കൂട്ടത്തിൽ ഒരാൾ പറഞ്ഞു. ഞങ്ങൾക്ക് ഒന്നും കേൾക്കണ്ട' .ഇത് ഇവിടെ വേണ്ട. വേറെ എവിടെ എങ്കിലും കൊണ്ട് പോ...
ഇതിനുത്തരം എനിയ്ക്കറിയില്ല.)

2015ലെ ലോക പരിസ്ഥിതി ദിനത്തിൽ വന്ന ഇമേജിന്റെ ചില ചിത്രങ്ങളും, വാർത്തകളും ചുവടെയുള്ള ലിങ്കുകൾ വഴി കാണാം.

https://m.facebook.com/story.php?story_fbid=1591037844279173&id=100001189170087

https://m.facebook.com/story.php?story_fbid=857436474305984&id=100001189170087

https://m.facebook.com/story.php?story_fbid=857244354325196&id=100001189170087

No comments:

Post a Comment